Skip to main content

ലോക്ക്ഡൗണ്‍ ലംഘിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ആളുകള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പിന്‍വലിക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലോക്ക്ഡൗണ്‍ ഇളവിന്റെ ഭാഗമായി സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ 15 ശതമാനം ജീവനക്കാരോടെയും സ്വകാര്യ സ്ഥാപനങ്ങള്‍ 10 ശതമാനം ജീവനക്കരെ വെച്ചും തുറക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. 

ഇപ്പോഴും നമ്മള്‍ അപകടകരമായ സാഹചര്യത്തില്‍ തന്നെയാണ്. ഇങ്ങനെ പോയാല്‍ ലോക്ക്ഡൗണ്‍ തുടരും. പക്ഷേ സര്‍ക്കാര്‍ അവരുടെ ആരോഗ്യസംരക്ഷണത്തിനായി നിര്‍ദ്ദേശിക്കുന്ന നിയമങ്ങളും നിര്‍ദ്ദേശങ്ങളും അവര്‍ പാലിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട് എന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. 

നോണ്‍ കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഇളവ് നല്‍കി ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടിയിരിക്കുകയാണ് മഹാരാഷ്ട്ര സര്‍ക്കാര്‍. ടാക്‌സി, ഓട്ടോറിക്ഷ, സ്വകാര്യ വാഹനങ്ങള്‍ എന്നിവയ്ക്ക് നിബന്ധനകളോടെ നിരത്തുകളില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ ഇതുവരെ 94,041 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 3,438 പേര്‍ മരിച്ചു. മുംബൈയിലാണ് രാജ്യത്ത് തന്നെ ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുവരെ 52,667 കേസുകളാണ് ഇവിടെ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.