Skip to main content
മുംബൈ

S Sreesanthഐ.പി.എല്‍ വാതുവെയ്‌പ്പില്‍ മലയാളി താരം ശ്രീശാന്ത്‌ നിരപരാധിയാണെന്ന്‌ വിന്ദു ധാരാസിങ്‌. ഒത്തുകളിയില്‍ മദ്യരാജാവും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉടമയും ആയ വിജയ് മല്യക്കുള്ള പങ്കും ഇദ്ദേഹം വെളിപ്പെടുത്തി. വാതു‌പ്പിന്റെ സൂത്രധാരനെന്ന നിലയില്‍ പോലീസ്‌ അറസ്‌റ്റുചെയ്‌ത ആളാണ്‌ ബോക്‌സിങ് ഇതിഹാസം ധാരാസിങിന്‍റെ മകനും ബോളിവുഡ്‌ താരവുമായ വിന്ദു ധാരാസിങ്‌.

 


ശ്രീശാന്തിനെതിരെയുള്ള ആരോപണങ്ങള്‍ അസംബന്ധവും കെട്ടിച്ചമച്ചതുമാണെന്നും ശ്രീ നൂറു ശതമാനം നിരപരാധിയാണെന്നും വിന്ദു പറഞ്ഞു. മറ്റ്‌ രണ്ടു ഐ.പി.എല്‍ ടീമുകള്‍ കൂടി വാതുവയ്‌പ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഇതില്‍ ഉള്‍പ്പെട്ടവരില്‍ ഒരു ഇന്ത്യന്‍ താരമുണ്ടെന്നും ഒരു ടെലിവിഷന്‍ ചാനല്‍ നടത്തിയ രഹസ്യ ക്യാമറ ഓപ്പറേഷനിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്.

 


മുന്‍ ഐ.പി.എല്‍ കമ്മീഷണര്‍ ലളിത് മോഡിയെ മുന്‍ നിര്‍ത്തി കേന്ദ്ര കൃഷിമന്ത്രിയും എന്‍.സി.പി നേതാവുമായ ശരദ് പവാര്‍ കളിക്കുകയായിരുന്നുവെന്നും വിന്ദു ആരോപിക്കുന്നുണ്ട്. ലളിത് മോഡിയും ബി.സി.സി.ഐ പ്രസിഡന്‍റ് എന്‍. ശ്രീനിവാസനും തമ്മിലുള്ള അധികാര വടംവലിയായാണ് ഇത് പുറംലോകം കണ്ടത്. മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റാണ്‌ ശരദ്‌ പവാര്‍. ഐ.പി.എല്ലില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ ബി.സി.സി.ഐ ലളിത്‌ മോഡിയെ ഐ.പി.എല്‍ കമ്മീഷണര്‍ സ്‌ഥാനത്തു നിന്ന്‌ നീക്കം ചെയ്‌തത്‌.

 

 

എന്‍. ശ്രീനിവാസന്റെ മരുമകനും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഓഹരി ഉടമയും ആയ ഗുരുനാഥ് മെയ്യപ്പനാണ് വാതുവെപ്പില്‍ ഏറെ നഷ്ടം സംഭവിച്ചതെന്നും വിന്ദു ധാരാ സിങ് വെളിപ്പെടുത്തി. ഐ.പി.എല്‍ ടൂര്‍ണമെന്റ് തന്നെ ഒത്തുകളിയാണെന്ന് പിന്നീടാണ് മെയ്യപ്പന്‍ മനസ്സിലാക്കിയതെന്നും വിജയ് മല്യ വാതുവപ്പില്‍ നേരിട്ട് പങ്കാളിയായിരുന്നു എന്നും വിന്ദു പറഞ്ഞു. വാതുവപ്പിലൂടെ മാത്രം മല്യ 200 കോടി രൂപയോളം ഉണ്ടാക്കിയതായും വിന്ദു ആരോപിക്കുന്നു. പല പ്രമുഖ സിനിമ താരങ്ങളും വാതുവപ്പില്‍ പങ്കാളികളായിരുന്നുവെന്നും പക്ഷേ അവര്‍ക്ക് ഒത്തുകളിയെപ്പറ്റി അറിയില്ലായിരുന്നുവെന്നും വിന്ദു പറയുന്നുണ്ട്.

Tags